Sunday, May 5, 2024
spot_img

ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ആരോപണമുന്നയിക്കുന്നവർ കാണിക്കണമെന്ന് തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ഏതു തുറന്ന സംവാദത്തിനും തയ്യാറെന്നും എൻഡിഎ സ്ഥാനാർത്ഥി

തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള ഏതു തുറന്ന ചർച്ചക്കും താൻ തയ്യാറാണ്. ആരുടെ വെല്ലുവിളിയും ഇക്കാര്യത്തിൽ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ. കവടിയാർ ഉദയ കൺവെൻഷൻ സെന്ററിൽ യുവജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞും പ്രചരിപ്പിച്ചും ചില സമുദായ സംഘടനകളെ ഇരുട്ടിൽ നിർത്തി ഭിന്നിപ്പുണ്ടാക്കുകയും, വ്യക്തി എന്ന നിലയിൽ തന്നെ അപമാനിക്കാനും ശ്രമിക്കുന്നവർ അതിന്റെ നിജസ്ഥിതി വെളിപ്പെടുത്തണം. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ചുള്ള തുറന്ന ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

“വെറുതെ ആരോപണങ്ങൾ ഉന്നയിച്ചു മാത്രം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. ഉന്നയിക്കുന്ന വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചങ്കൂറ്റം ‘ ആരോപണമുന്നയിക്കുന്നവർ കാണിക്കണം.
ഇൻഡി മുന്നണിയായി മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ്-ഇടതുപക്ഷം ഇവിടെ എതിർ ചേരിയിലാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകകയാണ്. ഇരുവരും ഒന്നായി നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 15 വർഷമായി യാതൊരു വികസനവും നടക്കാത്ത തിരുവനന്തപുരത്തെ വികസിപ്പിക്കുന്നതിനല്ല ഇവരുടെ ശ്രമം. മറിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കി തങ്ങളുടെ വീഴ്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

നിലവിൽ വികസനം വഴിമുട്ടി നിൽക്കുന്ന തിരുവനന്തപുരത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഒരു എൻഡിഎ എം പിയെയാണ് തലസ്ഥാനത്തിന് വേണ്ടത്. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സർക്കാരിന്റെ വികസന പരിപാടികൾ തിരുവനന്തപുരത്തിന് നേരിട്ട് ലഭിക്കാൻ ഭരിക്കുന്ന പാർട്ടിയുടെ ഒരു എം പി ഉണ്ടായാൽ കഴിഞ്ഞ കാലങ്ങളിലെ പോലെ വികസന മുരടിപ്പ് ഈ മണ്ഡലത്തിന് ഉണ്ടാകില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി വരുമ്പോൾ നമുക്ക് നമ്മുടെ നാട്ടിൽ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് ഇരട്ടി പ്രയോജനമാണ് ലഭിക്കുക. ഒരു ട്രാൻസ്‌ഷിപ്‌മെൻറ് പോർട്ട് ഉണ്ടാകുമ്പോൾ നമ്മുടെ യുവാക്കൾക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന സ്വകാര്യ നിക്ഷേപങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇല്ലെങ്കിൽ പോർട്ടിന്റെ പ്രയോജനം ലഭിക്കുക മറ്റുള്ളവർക്കാകും.

തിരുവനന്തപുരത്തെ യുവജനങ്ങൾ, മറ്റു ജന വിഭാഗങ്ങൾ മൽസ്യത്തൊഴിലാളികൾ തുടങ്ങി എല്ലാവരെയും ഉൾച്ചേർത്തുള്ള വികസന പദ്ധതികളാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതൽ ഉയർത്തി കൊണ്ട് വരുന്നതും ഇത്തരം വിഷയങ്ങളാണ്. മറ്റുള്ളവരെ അപമാനിക്കാനോ പ്രതിക്കൂട്ടിലാക്കി മൂന്നാം കിട രാഷ്ട്രീയം കളിക്കാനോ എനിക്ക് താല്പര്യമില്ല.

എന്റെ വരുമാനത്തെക്കുറിച്ചു വേവലാതിപെടുന്നവർ ഇത്തരം വിഷയങ്ങളാണ് ജനങ്ങളോട് പറയേണ്ടത്. കഴിഞ്ഞ 18 വർഷമായി പൊതുപ്രവർത്തനം നടത്തുകയാണ്. എനിക്ക് എം പിയെന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഇപ്പോൾ ഉള്ളത്. അത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഞാൻ നൽകിയിട്ടുമുണ്ട്. ജനങ്ങളോടല്ലാതെ മറ്റാരോടും ഇക്കാര്യത്തിൽ എനിക്ക് വിശദീകരണം നൽകേണ്ടതില്ല.

തിരുവനന്തപുരത്തിന് വേണ്ടത് ദീർഘ വീക്ഷണത്തോടെയുള്ള വികസന സമീപനമാണ്. പൊള്ളത്തരങ്ങളും കപട വാഗ്ദാനങ്ങളുമല്ല. വർഷങ്ങൾക്ക് മുൻപേ കാലഹരണപ്പെട്ട മാർക്സിയൻ വികസന സമീപനം അല്ല നമുക്ക് വേണ്ടത്. കാലാനുസൃതമായ ആധുനിക നഗരമാക്കി തിരുവന്തപുരത്തെ മാറ്റാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള ഒരു നേതൃത്വമാണ് നമുക്ക് വേണ്ടത്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Latest Articles