തിരുവനന്തപുരം : തൻെറ പുതിയ ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. രജനികാന്തിന്റെ സിനിമകൾ റിലീസിന്റെ ആദ്യ നാളുകളിൽ തന്നെ തീയേറ്ററിൽ പോയി കാണുന്ന പതിവ് പിണറായി വിജയനുണ്ട്. കുടുംബസമേതമാണ് തലൈവരുടെ അവസാന ചിത്രമായ ജയിലർ കണ്ടത്. രജനിയുടെ ആരാധകനാണ് പിണറായി എന്ന് അദ്ദേഹത്തിന്റെ ഭാര്യയും പ്രതികരിച്ചിരുന്നു. ഇത് കൊണ്ടുതന്നെ രജനിയെ പിണറായി വസതിയിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതീക്ഷ.
ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് രജനീകാന്ത് തലസ്ഥാനത്ത് എത്തിയത്. സൂപ്പർ സ്റ്റാറിന്റെ 170-ാമത് ചിത്രമായതുകൊണ്ടാണ് തലൈവാ 170 എന്ന് താൽക്കാലികമായി പേരിട്ടത്. മലയാളം പറയുന്ന സീനുകളും ഉണ്ട്. ശംഖുംമുഖത്തും വെള്ളായണിയിലുമായി പത്ത് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വ്യാഴാഴ്ച ദർശനം നടത്തും.ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ,റിതിക സിങ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.