Saturday, May 4, 2024
spot_img

കർക്കിടക മാസം എന്തുകൊണ്ട്, രാമായണ മാസമായി?

കർക്കിടക മാസം എന്തുകൊണ്ട്, രാമായണ മാസമായി? | RAMAYANA MASAM

ഇന്ന് കർക്കിടകം ഒന്ന്. രാമായണമാസം ആരംഭം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക് വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്.
കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു.

ദേവന്‍മാരുടെ രാത്രിയായ ദക്ഷിണായണകാലം ആരംഭിക്കുന്നത് കര്‍ക്കടകത്തിലാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കര്‍ക്കിടകം. അതു കൊണ്ട് ഇതിനെ ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. രാമായണമാസം രണ്ടുനേരവും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നത് ഉത്തമമാണ്.

ദഹനപ്രക്രിയ കുറവുള്ള മാസം ആയതുകൊണ്ടുതന്നെ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഉപേക്ഷിക്കണം. രാവിലെയും വൈകിട്ടും 2 മുതല്‍ 7 വരെ തിരികളിട്ട് നെയ്യോ, വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാന്‍. 11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പില്‍ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.

വാത്മീകി മഹര്‍ഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കള്‍) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കര്‍ക്കിടകമാസം പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വസ്വരൂപികളായ ആചാര്യന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും.

രാമന്‍ ജനിച്ചത് കര്‍ക്കിടക ലഗ്നത്തിലാണ്. വ്യാഴന്‍ ഉച്ചനാകുന്നത് കര്‍ക്കടകത്തിലാണ്. ദശരഥപുത്രന്മാരെല്ലാം വ്യാഴന്‍ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ നാലാമത്തെ രാശിയാണ് കര്‍ക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കര്‍ക്കടകത്തില്‍ രാമായണം വായിച്ചാല്‍ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കാലപുരുഷന്റെ മനസ്സാണ് കര്‍ക്കിടകം. പുരാണങ്ങള്‍ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേള്‍പ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രന്‍ നില്‍ക്കുന്നത് കര്‍ക്കടക രാശിയിലാണ്.

കര്‍ക്കിടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കിടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.

ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയുംജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുകമാത്രമല്ല ഈ ഇതിഹാസത്തില്‍. ഒപ്പം, മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്യുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles