കുവൈത്ത് സിറ്റി: സത്യം പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പൂർണമായി പരാജയപ്പെട്ട സർക്കാരിനെതീരെയുള്ള വിധിയെഴുത്ത് ഉപതിരഞ്ഞടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയുടെ കപട ഹിന്ദു പരാമർശം അൽപ്പത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. താങ്കൾ എന്താണെന്നറിയാം. അതു മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നിൽ വേണ്ട. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും വച്ചു തന്നിട്ടുണ്ടോയെന്നും പിണറായി ചോദിച്ചിരുന്നു.
കേരളത്തിലെ നവോത്ഥാന നേതാവാകുവാനുള്ള പാഴ് ശ്രമത്തിലായിരുന്നു മുഖ്യമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈയുടെ നിലാപാടാണോ എൽഡിഎഫിനെന്ന തന്റെ ചോദ്യത്തെ മുഖ്യമന്ത്രി വക്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്ഥാവന കൊള്ളേണ്ടിടിത്ത് കൊണ്ടു എന്നതിന്റെ തെളിവാണു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം. സത്യം പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്നതു പോലെ മുഖ്യമന്ത്രിക്ക് സമനില തെറ്റുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.