തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്‍റെ പശ്ചാത്തലത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച റിമാന്‍റ് പ്രതി രാജ് കുമാറിന് ക്രൂരമായ മര്ദനമേറ്റിരുന്നു എന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിനുപിന്നാലെയാണ് ചെന്നിത്തല പോലീസിനെതിരെ ആഞ്ഞടിച്ചത്. രാജ്‌കുമാറിന്‍റെ മരണം ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഗുരുതരമായ അന്തരിക മുറിവുകള്‍ കാരണമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസ് നിഷ്ഠൂരമായ മര്‍ദ്ദനം നടത്തി എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. തക്ക സമയത്ത് ചികിത്സ നല്‍കിയതുമില്ല. ഈ മാസം 12 ന് കുട്ടിക്കാനത്ത് വച്ച് നാട്ടുകാരണ് രാജ്കുമാറിനെ പൊലീസിനെ ഏല്പിച്ചതെന്ന ദൃക്‌സാക്ഷി മൊഴിയും പുറത്തു വന്നു. ഇതോടെ 15 നാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസ് വാദം പൊളിഞ്ഞു. പൊലീസിന്‍റെ കള്ളത്തരം മുഴുവന്‍ പുറത്തു കൊണ്ടു വരാന്‍ കര്‍ക്കശമായ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.