തിരുവനന്തപുരം: പോലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനലിന് ഉജ്ജ്വല വിജയം. മുഴുവൻ സീറ്റുകളിലും ജയിച്ചാണ് ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ യുഡിഎഫ് പാനൽ തറപറ്റിച്ചത്. കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ആർ. അജിത്തിന്‍റെ നേതൃത്വത്തിലുള്ള പാനലാണ് വിജയം നേടിയത്. ആകെ പോൾ ചെയ്ത 4100 വോട്ടിന്റെ 60% ഓളം വോട്ടുകൾ യുഡിഎഫ് പാനൽ നേടി. പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് റ്റി എസ്. ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടു.
പോലീസുകാരുടെ കൂട്ടായ്മയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ പാനല്‍ നിലംതൊടാതെ തോറ്റത് ഭരണകക്ഷിക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലുകള്‍ വിവിധ കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. പോലീസ് സേനയിലെ ഭരണകൂട വിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും ആക്ഷേപം ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി കൂടിയായ പിണറായിക്ക് ഇതു വലിയ തിരിച്ചടിയാണ്.
2017ൽ ഇപ്പോൾ ജയിച്ച അതേ ഭരണസമിതിയെ സഹകരണ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം സംഘത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഒന്നര വർഷത്തിനുശേഷം അതേ സംഘാംഗങ്ങൾ വീണ്ടും അതേ ഭരണസമിതിയെത്തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്.