കൊൽക്കത്ത: റേഷൻ അഴിമതി കുംഭകോണ കേസിൽ സംസ്ഥാനത്ത് ഇഡി റെയ്ഡ്. ബംഗാളിൽ ആറോളം ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. സാൾഡ് ലേക്ക്, കൈഖലി, മിർസ ഗാലിബ് സ്ട്രീറ്റ്, ഹൗറ എന്നിവിടങ്ങളിലാണ് പരിശോധന. റേഷൻ അഴിമതി കേസിൽ നേരത്തെ അറസ്റ്റിലായവരുമായി ബന്ധമുള്ളവരുടെ വീടുകളിലും ചില വ്യവസായികളുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.
ബംഗാളിലെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ജോതിപ്രിയ മല്ലിക്കിനെ റേഷൻ അഴിമതിക്കേസിൽ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ (പി.ഡി.എസ്) വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളിൽ 30 ശതമാനവും പൊതുവിപണിയിലേക്ക് തിരിച്ചുവിട്ടെന്നാണ് ഇ.ഡി പറയുന്നത്. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു.
മല്ലിക്കിന്റെ അറസ്റ്റിന് പിന്നാലെ ടിഎംസി നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെയും ശങ്കർ ആദ്യയുടെയും വസതികളിൽ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് ശേഷം ശങ്കർ ആദ്യയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയിരുന്നു. ഇഡി സംഘത്തിന് നേരെയും ടിഎംസി ഗുണ്ടകളുടെ അക്രമണമുണ്ടായി.