നിലമേൽ സംഭവത്തിന് പിന്നാലെ ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയത് ഏതാനും മിനിട്ടുകൾക്ക് മുമ്പ് മാത്രമാണ്. രാജ്യത്ത് നിലവിൽ 45 പേർക്ക് മാത്രമാണ് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ നൽകിയിരിക്കുന്നത്. 55 സുരക്ഷാ സൈനികരും 10 എന്‍എസ്ജി കമാന്‍ഡോകളും ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ ഒരുക്കുക.
എന്താണ് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ?
ജീവന് ഭീഷണി നേരിടുന്ന വ്യക്തികൾക്ക് ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ളസ് സുരക്ഷ. രാഷ്ട്രപതി, ഉപരാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇസഡ് പ്ളസ്സുരക്ഷാ പരിരക്ഷ ലഭിക്കാറുണ്ട്. ജീവന് ഭീഷണി നേരിടുന്ന വ്യവസായികൾ, ബിസിനസ്സ് നേതാക്കൾ, മറ്റ് വ്യക്തികൾ എന്നിവർക്കുംഇസഡ് പ്ളസ് സുരക്ഷാ പരിരക്ഷ നൽകാറുണ്ട്. 55സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സേനയാണ് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ നല്‍കുന്നത്. വ്യക്തി നേരിടുന്ന ഭീഷണി അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വ്യത്യാസപ്പെടും. 24 മണിക്കൂറും സുരക്ഷ ഒരുക്കും.
മികച്ച കായിക– ആയുധ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇസഡ് പ്ളസ് സുരക്ഷ ഒരുക്കുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആധുനിക സുരക്ഷാ പരിശോധന ഇലക്ട്രോണിക് ഉപകരണങ്ങള്‍ സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്. ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സുരക്ഷ നല്‍കേണ്ട വ്യക്തിയെ അനുഗമിക്കാം. ഇസഡ് പ്ളസ് സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. യാത്രാ പദ്ധതികൾ മുൻകൂട്ടി ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമേ യാത്ര ചെയ്യാന്‍ പാടുള്ളൂ