ഈ സീസണിൽ എൽ ക്‌ളാസിക്കോ മത്സരങ്ങളിലേറ്റ പരാജയങ്ങൾക്ക് ചുട്ട മറുപടി നൽകി റയൽ മാഡ്രിഡ്. ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ റയൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണയെ തകർത്തത്. ഇതോടെ ബാഴ്സലോണ ടൂർണമെന്റിൽ ഫൈനൽ കാണാതെ പുറത്തായിറയൽ മാഡ്രിഡിനായ് ഫ്രഞ്ച് താരം കരിം ബെൻസിമ ഹാട്രിക്ക് നേടിയപ്പോൾ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് മറ്റൊരു ഗോൾ നേടിയത്. മെയ് 6 ന് ടൂർണമെന്റിന്റെ ഫൈനലിൽ ഒസാസുനയെയാണ് റയൽ മാഡ്രിഡ് നേരിടുക.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് വിനീഷ്യസാണ് മാഡ്രിഡിനായി ആദ്യ ഗോൾ നേടിയത് . ബെൻസിമയും വിനിഷ്യസും ചേർന്ന് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്.
രണ്ടാം പകുതിയിൽ ലൂക്ക മോഡ്രിച്ച് നൽകിയ പാസ് ബോക്സിലേക്ക് കടത്തിവിട്ട് ബെൻസിമ ടീമിന് ലീഡ് നൽകി. വിനിഷ്യസിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലേക്ക് എത്തിച്ച് ബെൻസിമ
തന്റെ രണ്ടാം ഗോളും 80 ആം മിനുട്ടിൽ വിനീഷ്യസ് രൂപപ്പെടുത്തിയ കൗണ്ടർ അറ്റാക്കിലൂടെ മൂന്നാം ഗോളും നേടി.