ലഖ്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് കാര്‍മികത്വം വഹിച്ച പ്രശസ്ത വേദപണ്ഡിതന്‍ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.45-ഓടെയായിരുന്നു അന്ത്യം.
1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് കാര്‍മികത്വം വഹിച്ച വേദപണ്ഡിതന്‍ ഗംഗാ ഭട്ടിന്റെ പിന്മുറക്കാരനാണ് വാരാണസി സ്വദേശിയായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്. അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ലക്ഷ്മികാന്ത് മഥുരനാഥിന്റെ നേതൃത്വത്തില്‍ 121 വേദജ്ഞരാണ് കാര്‍മികത്വം വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ ലക്ഷ്മികാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

