യുക്രൈനിൽ എട്ടാം ദിവസവും റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടയിൽ റേഡിയോ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് റഷ്യ. ‘എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണമാണ് തടഞ്ഞത്. യുദ്ധത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടർന്നാണ് നടപടി.
നേരത്തെ മാധ്യമങ്ങള്‍ യുദ്ധം, അധിനിവേശം, ആക്രമണം തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യന്‍ സര്‍ക്കാര്‍ റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം തടഞ്ഞത്.
സംഭവത്തെ കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ‘സോവിയറ്റ് യൂണിയന് ശേഷം, റഷ്യയില്‍ ഉദയം ചെയ്ത മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന എഖോ മോസ്‌ക്വി റേഡിയോ സ്‌റ്റേഷന്റെ സംപ്രേഷണം മോസ്‌കോയുടെ യുക്രൈന്‍ അധിനിവേശത്തെ കുറിച്ചുള്ള കവറേജിന്റെ പേരില്‍ തടഞ്ഞു എന്നാണ് കുറിച്ചത്.
മാത്രമല്ല നേരത്തെ സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. യുദ്ധത്തിന് എതിരെ ആയിരക്കണക്കിന് പേര്‍ മോസ്‌കോയില്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം വന്നത്. ഇതിന് പിന്നാലെ യുക്രൈനിലെ ടിവി ചാനലുകളുടെ ടവറുകള്‍ തകര്‍ക്കുകയും ചെയ്തു.