കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസർവ് ബാങ്ക്. ഇതോടെ വായ്പ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം നിലവിൽ വരും. ഇത് പ്രകാരം 25 ലക്ഷത്തിന് മുകളിൽ വ്യക്തിഗത വായ്പ നൽകാനാൻ കേരളാ ബാങ്കിന് സാധിക്കില്ല. നിലവിലെ ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളാണ് എന്ന വസ്തുത പരിഗണിക്കുമ്പോൾ റിസർവ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് കനത്ത തിരിച്ചടിയാണ്.
നൽകിയ വായ്പകൾ ഘട്ടം ഘട്ടമായി തിരിച്ച് പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വായ്പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് കേരളാ ബാങ്ക് കത്തയച്ചു. നബാര്‍ഡിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ ക്ലാസിഫിക്കേഷൻ അനുസരിച്ച് സി ക്ലാസ് പട്ടികയിലാണെന്നും പുതിയ സാഹചര്യത്തിൽ വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുരുതെന്നും കാണിച്ചാണ് കേരളാ ബാങ്ക് വിവിധ ശാഖകളിലേക്ക് കത്തയച്ചത്. പുതിയ വായ്പകൾ മാത്രമല്ല, 25 ലക്ഷത്തിന് മുകളിൽ ഇതിനകം അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു.
മൂലധന പര്യാപ്തതയും നിഷ്ക്രിയ ആസ്തിയും വരുമാനവും ആസ്തി ബാധ്യതകളും എല്ലാം വിശദമായി പരിഗണിച്ചും മാര്‍ക്കിട്ടുമാണ് റാങ്കിംഗ് ശുപാര്‍ശകൾ തയ്യാറാക്കുന്നത്. ഭരണ സമിതിയിൽ രാഷ്ട്രിയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തതും ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും കേരളാ ബാങ്കിന് തിരിച്ചടിയായി.
വിവിധ സര്‍ക്കാര്‍ ഏജൻസികൾക്ക് അനുവദിച്ച വായ്പകൾ വഴി കിട്ടാക്കടവും കുമിഞ്ഞു കൂടി. രണ്ട് ലക്ഷത്തിൽ അധികം വരുന്ന സ്വര്‍ണ്ണ പണയത്തിൻ മേൽ ഒറ്റയടിക്ക് തിരിച്ചടവ് പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ റിസര്‍വ്വ് ബാങ്ക് കേരളാ ബാങ്കിന് പിഴയിട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ സി ക്ലാസ് പട്ടികയിലേക്കുള്ള തരംതാഴ്ത്തൽ

