തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പറഞ്ഞ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ജനവിധി മാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
”നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും പ്രോത്സാഹനത്തിനും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളുടെ സ്ഥാനാർത്ഥിയായി മത്സരിച്ചതിൽ തനിക്കഭിമാനമുണ്ടെന്ന്” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെങ്കിലും പ്രവർത്തകരും അനുഭാവികളും ഏറെ കഠിനാധ്വാനം ചെയ്യുകയും വളരെ നല്ല രീതിയിൽ പ്രചാരണം നടത്തുകയും ചെയ്തു. അതുകൊണ്ടാണ് തിരുവനന്തപുരത്തെ 3.4 ലക്ഷം ആളുകൾ എൻഡിഎയെ പിന്തുണച്ചത്. അത് തന്നെ ഒരു റെക്കോർഡാണ് എന്ന് അദ്ദേഹം പറഞ്ഞു.
മാർച്ച് 5 ന് ഞാൻ ഇവിടെ വന്നപ്പോൾ പറഞ്ഞതുപോലെ, തിരുവനന്തപുരത്തെ മാറ്റുകയെന്നത് എൻ്റെ ദൗത്യമാണ്. ഞാനതിൽ ഉറച്ചുനിൽക്കുന്നു. ഈ നഗരത്തോടുള്ള എൻ്റെ പ്രതിബദ്ധത തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല, അത് ഒരു തുടർ ദൗത്യമായിരിക്കും. വരും നാളുകളിലും ജനസേവനത്തിന് ഞാൻ തീർച്ചയായും ഇവിടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി.

