ബാർബഡോസ് : വെസ്റ്റിൻഡീസിനെതിരായ ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ടായിട്ടും നാട്ടിലേക്കു പറന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ടെസ്റ്റ് പരമ്പര കഴിഞ്ഞു വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്ന ആർ. അശ്വിൻ, അജിൻക്യ രഹാനെ, കെ.എസ്. ഭരത്, നവ്ദീപ് സെയ്നി എന്നിവർക്കൊപ്പമാണ് സിറാജുംനാട്ടിലേക്ക് മടങ്ങിയത്. ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ച താരത്തിന്റെ ജോലിഭാരം കുറയ്ക്കാൻ വിശ്രമം അനുവദിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും അഭാവത്തിൽ മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് പടയെ നയിക്കുമെന്നായിരുന്നു ആരാധക പ്രതീക്ഷ. ഹാർദിക് പാണ്ഡ്യ, ജയ്ദേവ് ഉനദ്ഘട്ട്, ഷാർദൂൽ ഠാക്കൂർ, മുകേഷ് കുമാർ, ഉമ്രാൻ മാലിക്ക് എന്നിവരാണ് ടീമിലുള്ള പേസ് ബോളർമാർ. ഓഗസ്റ്റ് മാസം അവസാനത്തോടെ നടക്കുന്ന ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് മുൻപ് സിറാജിന് ആവശ്യത്തിന് വിശ്രമം നൽകുകയാണ് ബിസിസിഐയുടെ ലക്ഷ്യം.ഒക്ടോബറിൽ ഏകദിന ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയും കളിക്കാനുണ്ട്. വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലും മുഹമ്മദ് സിറാജ് കളിക്കില്ല.