കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു. തനിക്ക് തെറ്റുമാറ്റിയതാണെന്നും വായില്‍ നിന്നും അറിയാതെ വീണുപോയതാണെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും രേവത് പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് രേവത് പൂജാരിമാരോട് ക്ഷമാപണം നടത്തിയത്. എത്രയോ വര്‍ഷത്തെ ത്യാഗം കൊണ്ടാണ് പൂജാരിയാകുന്നത്. അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞതിൽ ഖേദിക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രേവത് ലൈവിലൂടെ പറഞ്ഞത്.
കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ രേവത് ബാബുവാണ് ചെയ്തത്. കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ താന്‍ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ഹിന്ദിക്കാരായതിനാല്‍ കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. മാദ്ധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയത്. പ്രസ്താവനയിലൂടെ മതസ്പര്‍ധ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചു എന്ന് ഇയാൾക്കെതിരെയുള്ള പരാതിയില്‍ പറയുന്നു. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാല്‍ ആണ് പരാതി നല്‍കിയത്.