Wednesday, January 7, 2026

15 രൂപ വിലയുണ്ടായിരുന്ന അരി വാങ്ങിയത് മുപ്പത് രൂപയ്ക്ക്!!!കുന്നത്തുനാട് മുന്‍ എംഎല്‍എ വി പി സജീന്ദ്രനെതിരെ കേസെടുത്ത് വിജിലൻസ്.

തിരുവനന്തപുരം : 2020ല്‍ കോവിഡ് കാലത്ത് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്താനുള്ള അരി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കുന്നത്തുനാട് മുന്‍ എംഎല്‍എ വി പി സജീന്ദ്രനെതിരെ കേസെടുത്ത് വിജിലൻസ്. വിപണിയില്‍ 15 രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍.നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍നിന്ന് കിലോയ്ക്ക് പതിനഞ്ച് രൂപ വിലവരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. പതിന്നാലായിരം കിലോ അരിയാണ് വാങ്ങിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

2020ല്‍ കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ ബിപിസിഎലിന്റെ സിഎസ്ആര്‍ ഫണ്ട് നാലരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുകയുപയോഗിച്ച് അരി വാങ്ങിയതില്‍ അന്ന് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രന്‍ ക്രമക്കേട് കാട്ടിയെന്നാണ് വിജിലന്‍സ് കോടതിയ്ക്ക് പരാതി ലഭിച്ചത്. വി.പി. സജീന്ദ്രനെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനായി നേരത്തേതന്നെ വിജിലന്‍സ് സ്പീക്കറുടെ അനുമതി നേടിയിട്ടുണ്ട്. നമ്പ്യാട്ടുകുടി ആഗ്രോ ഇന്‍ഡസ്ട്രീസ് മാനേജര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles