ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പ്രതീക്ഷ നിലനിർത്തി കൺസർവേറ്റീവ് പാർട്ടി നേതാവും മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. വോട്ടിംഗ് മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോഴും ഋഷി സുനാക് തന്നെ മുന്നിൽ. 115 വോട്ടുകൾ നേടി ഋഷി മുന്നിലെത്തിയപ്പോൾ ഡിബേറ്റുകളിൽ താരമായി മാറിയ ടോം ടുഗെൻഡത് മൂന്നാം റൗണ്ടിൽ പുറത്തായി.
മുൻ പ്രതിരോധ മന്ത്രി പെന്നി മൊർഡോണ്ട് 82 വോട്ടുകളും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 71 വോട്ടുകളും നേടി. കെമി ബഡെനോക്ക് 58 വോട്ടുകൾ നേടി നാലാം സ്ഥാനത്തെത്തി. ഇനി രണ്ട് റൗണ്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് നാലാം റൗണ്ട് വോട്ടെടുപ്പ് നടക്കും. രണ്ട് സ്ഥാനാർത്ഥികൾ ശേഷിക്കുന്ന അവസാന റൗണ്ട് വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. ഋഷി സുനക് വിജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യ വംശജനാകും അദ്ദേഹം.
ഇപ്പോൾ എല്ലാ ശ്രദ്ധയും ഇന്ന് നടക്കുന്ന നാലാം റൗണ്ട് വോട്ടെടുപ്പിലേക്കാണ്. മത്സരത്തിൽ തുടരാനായി, ഒരു എതിരാളിയെ എങ്കിലും പുറകിലാക്കാൻ ബാഡെനോക്കിന് കഴിയുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. അവസാന റൗണ്ടിൽ അവശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾ ഋഷി സുനക് ആയിരിക്കും എന്നതാണ് ഉയരുന്ന ഒരു പ്രതീക്ഷ. രണ്ടാമൻ ആരായിരിക്കും എന്നതാണ് ചോദ്യം.
ബോറിസ് ജോൺസൺ സർക്കാരിലെ മുതിർന്ന മന്ത്രിമാരായ ചാൻസിലർ ഋഷി സുനാക്കും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദും അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസൺ രാജിവെയ്ക്കുകയായിരുന്നു.