കൊച്ചി: 10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായത്. ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാഗവും വീണ്ടും കുഴിയായി.
അതേസമയം, മുളവുകാട് പഞ്ചായത്തിലെ മുളവുകാട്- ബോൾഗാട്ടി റോഡ് വീണ്ടും പൊളിഞ്ഞു. ഒന്നര വർഷം കൊണ്ട് രണ്ടു തവണ പൊളിച്ചു പണിത റോഡാണ് വീണ്ടും പൂർണമായി തകർന്നത്. വൻ കുഴികളാണ് ഇപ്പോൾ റോഡ് മുഴുവനും. വാഹന ഗതാഗതം കൂടാതെ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോൾ.