ശബരിമല: തീർത്ഥാടനകാലത്തിന്റെ ആദ്യ നാളുകളിൽ തന്നെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനാകാതെ അധികൃതർ. ശബരിമല തീർത്ഥാടനം മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ ദുഷ്‌കരമെന്ന പരാതി വ്യാപകമാകുന്നു. പമ്പയിലേയ്ക്ക് എത്തിച്ചേരാൻ തന്നെ കിലോമീറ്ററുകളോളം നീളുന്ന ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ ഗതാഗതക്കുരുക്കിൽ ഭക്തരുടെ കഷ്ടപ്പാടുകൾ തുടങ്ങുകയാണ്. മലകയറിത്തുടങ്ങിയാൽ വിവിധയിടങ്ങളിൽ മണിക്കൂറുകളോളം ക്യു നിൽക്കേണ്ട അവസ്ഥയാണ്. ക്യു നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളമോ ഭക്ഷണമോ ലഭിക്കാത്ത അവസ്ഥയുണ്ട്. മുൻകാലങ്ങളിൽ അന്നദാനവും കുടിവെള്ള വിതരണവുമായി ധാരാളം സന്നദ്ധ സംഘടനകൾ സന്നിധാനത്ത് സജീവമായിരുന്നു. എന്നാൽ അത്തരം സംഘടനകളെ ഇന്ന് അധികൃതർ നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ ദേവസ്വം ബോർഡോ സർക്കാരോ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. 14 മണിക്കൂറുകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഭക്തർ ക്യു നിൽക്കുകയാണ്.
എന്നാൽ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിലുള്ള വർധനവല്ല ഈ ബുദ്ധിമുട്ടുകൾക്ക് കാരണം എന്ന് കണക്കുകൾ വ്യക്തമാകുന്നു. മുൻകാലങ്ങളിൽ ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലുള്ള ഭക്തരാണ് കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ദർശനം കഴിഞ്ഞ് മലയിറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വിർച്വൽ ക്യു പ്രകാരം 90000 പേർ മാത്രമാണ് ദർശനത്തിന് എത്തുന്നത്. ഇതിപ്പോൾ 80000 ആയി കുറച്ചിരുന്നു. കഴിഞ്ഞ ദിവസം വെറും 65000 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. മുന്നൊരുക്കങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തത തന്നെയാണ് സന്നിധാനത്ത് ഭക്തർ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കാരണം എന്നാണ് ഇത് വ്യക്തമാക്കുന്നത്..
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന് വലിയ പങ്കാണുള്ളത്. ശബരിമലയിൽ വർഷങ്ങളായി ജോലി ചെയ്‌ത് ക്രൗഡ് മാനേജ്മെന്റിൽ വിദഗ്ദ്ധരായ പൊലീസുകാരെ പൂർണ്ണമായും ഒഴിവാക്കി വേണ്ടത്ര പരിശീലനം കൂടാതെ പുതിയ ബാച്ചിനെ ശബരിമലയിൽ നിയോഗിച്ചെന്നും പോലീസിന്റെ ശ്രദ്ധ ഇപ്പോൾ നവകേരള യാത്രയിലാണെന്നും ആരോപണം ഉയരുന്നുണ്ട്. സന്നിധാനത്ത് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സ്വദേശിനി 12 വയസുകാരിയായ പദ്‌മശ്രീ സന്നിധാനത്ത് ശ്വാസ തടസ്സം കാരണം മരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നത് മുതൽ പ്രസാദ വിതരണത്തിൽ കോടതികൾക്ക് ഇടപെടേണ്ടി വരുന്നു. ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.

