അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും പ്രതിഷ്ഠയ്ക്കും മുന്നോടിയായി അയോദ്ധ്യയിൽ സൂര്യ സ്തംഭങ്ങളുയർന്നു. ഡിസംബർ 9 നാണ് ധർമ്മപഥത്തിൽ ഉയർന്ന സൂര്യ സ്തംഭങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നത്. ആറടി ഉയരത്തിൽ സൂര്യന്റെ മാതൃകയിലുള്ള വൃത്താകൃതിയിലുള്ള വിളക്ക് സ്ഥാപിച്ച വിളക്കുകാലുകളാണ് സൂര്യസ്തംഭങ്ങൾ. ശ്രീരാമന്റെ രാജവംശമായ സൂര്യവംശത്തിന്റെ പ്രതീകം കൂടിയാകുകയാണ് സൂര്യസ്തംഭങ്ങൾ. ശ്രീരാമ ക്ഷേത്രത്തിലെ കൽത്തൂണുകളിലേതിന് സമാനമായ കൊത്തുപണികളാണ് സൂര്യസ്തംഭത്തിലുമുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ സമ്പന്നതയും അയോദ്ധ്യാ നഗരത്തിന്റെ ചരിത്രവും എടുത്തുകാണിക്കാനാണ് സൂര്യസ്‌തംഭങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്.
സഹദാത്ത് ഗഞ്ച് മുതൽ നയാ ഘട്ട് വരെയുള്ള 13 കിലോമീറ്റർ നീളുന്ന പാതയിലും ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള പാതയായ ധർമ്മപഥത്തിൽ 4 കിലോമീറ്റർ ദൂരത്തിലും 25 സൂര്യസ്‌തംഭങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര നിർമ്മാണം അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പീഠത്തിന്റെയും ശ്രീകോവിലിന്റെയും ചിത്രങ്ങളും ട്രസ്റ്റ് പുറത്തുവിട്ടു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് എക്‌സിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
അടുത്തവർഷം ജനുവരി 24 നാണ് ക്ഷേത്രം ഉദ്‌ഘാടനവും പ്രതിഷ്ഠയും നടക്കുക. ജനുവരി 14 മുതൽ പത്തു ദിവസം നീളുന്ന പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനായി ട്രസ്റ്റ് ഭാരവാഹികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു കഴിഞ്ഞു. ക്ഷേത്രത്തിന്റെ തറക്കല്ലിട്ടതും പ്രധാനമന്ത്രി തന്നെയായിരുന്നു.