കീവ് അടക്കമുള്ള യുക്രെയ്‌ൻ നഗരങ്ങളിൽ മിസൈൽ ആക്രമണം കടുപ്പിക്കുന്നതിനിടെ റഷ്യയുടെ ഏറ്റവും പ്രശസ്തവും കരുത്തുറ്റതുമായ പുതുതലമുറ ടാങ്ക് ടി 14 അർമാറ്റ യുദ്ധരംഗത്തിറങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.
48 ടൺ ഭാരമുള്ള ഈ ടാങ്കിനു 3 പേരെ വഹിക്കാൻ കഴിയും. സ്റ്റീൽ, സിറാമിക്‌സ്, കോംപസിറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന അർമാറ്റയുടെ വെടിവയ്പിൽ നിന്നും സ്‌ഫോടനങ്ങളിൽ നിന്നും ഉള്ളിലുള്ള സൈനികർക്ക് സുരക്ഷ നൽകാൻ കെൽപ്പുള്ളവയാണ്. ടാങ്കുകളെ തകർക്കുന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളിൽ നിന്നും സുരക്ഷ നൽകുന്ന കവചങ്ങളും ഇതിനുണ്ട്.
ലോകത്തിലെ ഏറ്റവും അപകടകാരിയും വിനാശകാരിയുമായ യുദ്ധ ടാങ്കായിട്ടാണ് അർമാറ്റ വിലയിരുത്തപ്പെടുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കുതിക്കുന്ന ഇതിന് മിനിറ്റിൽ 12 റൗണ്ട് വരെ വെടി ഉതിർക്കാൻ കഴിയും. പൂർണമായും ഓട്ടോമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്ന ഇതിന്റെ ആന്റി എയർക്രാഫ്റ്റ് ഗൺ ഉപയോഗിച്ച് താഴ്ന്നു പറക്കുന്ന ഹെലിക്കോപ്റ്ററുകൾ, എയർക്രാഫ്റ്റുകൾ, ചെറിയ ഡ്രോണുകൾ എന്നിവയും തകർക്കാം. നേരത്തെ 2025 ഓടെ 2300 ഇത്തരം ടാങ്കുകൾ നിർമിക്കാൻ ക്രെംലിൻ തങ്ങളുടെ ആയുധഗവേഷണ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരുന്നു.
റഷ്യയുടെ പുതുതലമുറ മെയിൻ ബാറ്റിൽ ടാങ്കുകളായ ടി72, ടി72 ബി3 എന്നിവയാണ് യുക്രെയ്ൻ യുദ്ധഭൂമിയിൽ കൂടുതലായി ഇറങ്ങിയത്. സോവിയറ്റ് കാലം മുതൽ തന്നെ ടാങ്കുകളുടെ കാര്യത്തിൽ റഷ്യ ലോകത്തിലെ വൻ ശക്തിയാണ്. റഷ്യൻ യുദ്ധടാങ്കുകൾ ലോക പ്രസിദ്ധവുമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ടാങ്ക് സേന റഷ്യയ്ക്കാണുള്ളത്. സമതലങ്ങളും പുൽമേടുകളുമടങ്ങിയ യൂറോപ്യൻ യുദ്ധഭൂമികളിൽ ടാങ്ക് യുദ്ധത്തിനു വലിയ പ്രാധാന്യമുണ്ട്.