മോസ്കോ:റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. റഷ്യൻ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ചർച്ച നടക്കുക.
അതേസമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്ലോടിമിർ സെലൻസ്കി ആവശ്യപ്പെട്ടു. അതിനിടെ, യുക്രൈനിൽനിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം മൂന്നാം ദിവസവും നടപ്പായില്ല. സുരക്ഷിത ഇടനാഴിയിൽ അടക്കം സ്‌ഫോടനങ്ങൾ ഉണ്ടായതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ഒഴിപ്പിക്കൽ നിർത്തിവെച്ചു.
നാലു നഗരങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പ്രഖ്യാപിച്ച സുരക്ഷിത പാതകൾ റഷ്യയിലേക്ക് ആയതിന് എതിരെ യുക്രൈൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതും രക്ഷാ പ്രവർത്തനം നിർത്തിവെച്ചതും. ആരാണ് വെടിനിർത്തൽ ലംഘിച്ചതെന്നതിൽ ഇതുവരെ വ്യക്തതയില്ല.