കീവ്: യുക്രൈനിലെ സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ യുക്രൈൻ ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തി റഷ്യൻ സൈന്യം. വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.
ഇന്റലിജൻസ് കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്.എന്നാൽ എന്ത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. വ്യോമാക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജൻസ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്. തുടക്കം മുതൽ തന്നെ യുക്രൈനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ചതിലൂടെ സൈനിക നടപടികൾ ശക്തമായി തന്നെ തുടരുമെന്ന് സൂചനയാണ് റഷ്യ നൽകുന്നത്.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലും വലിയ ആൾനാശമാണ് ഉണ്ടായിട്ടുള്ളത്. റഷ്യയുടെ 50 ഓളം പട്ടാക്കാർ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ പറയുന്നത്. സാധാരണക്കാർ ഉൾപ്പെടെ 50ലധികം പേർ യുക്രൈനിലും കൊല്ലപ്പെട്ടിട്ടുണ്ട്.