തിരുവനന്തപുരം: മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ബുദ്ധിജീവികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .
തളർന്ന് കിടക്കുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ചത്, കേരളത്തിൽ എന്തും നടക്കുമെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സാംസ്ക്കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് വേട്ടക്കാരൻ ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ പ്രതി പുറത്തു വന്നാൽ ഇരയായ പെൺകുട്ടിയെയും സാക്ഷി പറഞ്ഞ അയൽക്കാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ക്രമസമാധാന തകർച്ചയ്‌ക്ക് അടിവരയിടുന്നതാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത നാടായി കേരളം മാറി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
‘പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നത് മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മകളാണ്. ഈ മകളെയാണ് രണ്ടു ദിവസം മുമ്പ് അർദ്ധരാത്രി വാടക ക്വാർട്ടേഴ്‌സിന്റെ കതക് ചവിട്ടി തുറന്ന് അകത്ത് കയറിയ പ്രതി ടി.വി. ഷിഹാബ് പീഡിപ്പിച്ചത്. തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളൂ. കേരളത്തിൽ സ്ത്രീ സുരക്ഷ എന്നത് പിണറായിയുടെ പ്രസംഗത്തിൽ മാത്രമാണ്’- സുരേന്ദ്രൻ പറഞ്ഞു
സാംസ്ക്കാരിക ബുദ്ധിജീവികളും സ്ത്രീപക്ഷവാദികളും മലപ്പുറത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും. ഉത്തരേന്ത്യയിൽ കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന വടക്കുനോക്കി കരച്ചിലുകാർ വേട്ടക്കാരൻ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടത് കൊണ്ടാണോ മിണ്ടാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുൻപിൽവച്ച് ടി വി ശിഹാബ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പ്രതി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഘത്തിനിരയാക്കിയത്. ഗുരുതരരോഗം ബാധിച്ച് കിടപ്പിൽ കഴിയുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് ആണ് പ്രതി ക്രൂരപീഡനം നടത്തിയത്. എന്നാൽ തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് നിസ്സഹായായി കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പോലീസിൽ വിവരം അറിയിച്ചവരെ കൊലപ്പെടുത്തും എന്നും പ്രതി ഭീഷണി മുഴക്കിയിരുന്നു.