മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ നരേന്ദ്ര മോദി ഉചിതമായ നടപടിയാണ് സ്വീകരിച്ചതെന്നും പുട്ടിൻ വ്യക്തമാക്കി. റഷ്യയുടെ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടന്ന എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ നിർമിത കാറുകളെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്.
‘നമ്മൾ നേരത്തെ തദ്ദേശീയമായി കാറുകൾ നിർമിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നുണ്ട്. 1990കളിൽ നമ്മൾ വളരെയധികം പണം നൽകി വാങ്ങിയ മെഴ്സിഡീസ്, ഔഡി കാറുകളെക്കാൾ ലളിതമായവയാണ് ഇവ. എന്നാൽ അതൊരു പ്രശ്നമല്ല. ഞാൻ പറയുന്നത് ഭാരതത്തെ പോലുള്ള നമ്മുടെ കൂട്ടാളികളുമായി കിടപിടിക്കണമെന്നാണ്. ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാരതത്തിൽ വാഹനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമാണ്. മെയ്ക് ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നത് എന്നാണ്. അദ്ദഹം ശരിയാണ്. നമുക്ക് റഷ്യൻ നിർമിത വാഹനങ്ങൾ ഉണ്ട്, അത് നമ്മൾ ഉപയോഗിക്കണം.’-പുട്ടിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈയിടെ സമാപിച്ച ജി20 ഉച്ചകോടിക്കിടെ ഇന്ത്യ–ഗൾഫ് –യൂറോപ്പ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുട്ടിന്റെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്നതാണ് സാമ്പത്തിക ഇടനാഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ നേതാക്കൾ എന്നിവർ ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചത്
യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കുക, റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയിൽ ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണകരമാകും.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈനയെയും പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെയും ബന്ധിപ്പിക്കുന്നതായിരുന്നു പദ്ധതി. ചൈനയിലെ കഷ്‌ഖർ പ്രവ്യശയുമായി ഗ്വാദ്വറിനെ ബന്ധിപ്പിച്ച് ഏഷ്യയുടെ തന്നെ ചരക്കുനീക്കത്തിന്റെ കേന്ദ്രമാക്കി ഗ്വാദർ തുറമുഖത്തെ മാറ്റുകയാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി വൻ തുകയും ചൈന പ്രഖ്യാപിച്ചിരുന്നു. റോഡ് പണിക്കായി പാകിസ്ഥാനിലെത്തിയ ചൈനീസ് എഞ്ചിനീയർമാർക്കെതിരെ ബോംബേറുണ്ടായത് വലിയ വാർത്തയായിരുന്നു.