മോസ്കോ : റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞൻ ആന്ദ്രെയ് ബോട്ടികോവിനെ(47) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റ് കുരുക്കി കൊലചെയ്യപ്പെട്ട നിലയിലായിരുന്നു ബോട്ടികോവിന്റെ മൃതദേഹം കണ്ടത്. സംഭവത്തിൽ ഇരുപത്തൊൻപതുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തർക്കത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം ഒളിവിൽപോയ ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളെ അധികം വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗമാലേയ നാഷനൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിൽ ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണു സ്വന്തം അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വാക്സീന്‍ വികസിപ്പിച്ചതിനു 2021ൽ ഓർഡർ ഓഫ് മെറിറ്റ് ഫോർ ദി ഫാദർലാൻഡ് പുരസ്കാരം നൽകി റഷ്യൻ ഗവൺമെന്റ് ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2020 ൽ 18 അംഗ സംഘമാണ് സ്പുട്നിക് V വാക്സീൻ വികസിപ്പിച്ചത്.