തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാന്‍ഡിൽ. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്. ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും. തുടർന്ന് നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ നൽകി. പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർണ്ണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ.

