പത്തനംതിട്ട: ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിക്കുകയായിരുന്നു.
തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്കുകൾ തെളിച്ചു. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദവും വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതിനു ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറിയുള്ള ദർശനത്തിനായി കാത്തു നിന്ന ഭക്തരെ പടി കയറാൻ അനുവദിച്ചു. നിരവധി ഭക്തർ ആണ് ആദ്യദിനം ദർശനത്തിനായി എത്തിയിരുന്നത്.
അതേസമയം നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രാത്രി 7.30 ന് ഹരിവരാസനം പാടി തിരുനട അടക്കും. ഇടവം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് നടതുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും.ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും. 19 ന് രാത്രി 10 മണിക്ക് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട അടയ്ക്കും.