പത്തനംതിട്ട: മിഥുനമാസ പൂജക്കായി ശബരിമല നട തുറന്നതിനോടനുബന്ധിച്ച് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ച പോലീസുകാർ എത്തിയ വാഹനത്തിന് പിന്നില്‍ പതിപ്പിച്ചിരുന്നു ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ നീക്കം ചെയ്തു. സംഭവം വിവാദമായതോടെയാണ് സ്റ്റിക്കർ നീക്കം ചെയ്തത്.
പോലീസ് വാഹനത്തില്‍ നിയമാനുസൃതമായിട്ടുള്ള സ്റ്റിക്കറുകളല്ലാതെ ഒരുതരത്തിലുള്ള മറ്റ് അലങ്കാരങ്ങളോ ചിത്രങ്ങളോ പതിക്കാൻ പാടില്ല. എന്നാല്‍ പോലീസ് വാഹനത്തില്‍ മതചിഹ്നം പതിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. തുടർന്നാണ് സ്റ്റിക്കര്‍ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാര്‍ ക്യാമ്പിലെ വാന്‍ പമ്പയിലെത്തിച്ചത്.
വിനോദ് എന്ന പോലീസുകാരനാണ് വാഹനത്തിന്റെ ചുമതല ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാന്‍ എൽ ഡി എഫ് പ്രവർത്തകന്റെ ഗ്രാഫിക് ഡിസൈന്‍ കടയില്‍ വാഹനം എത്തിച്ചിരുന്നു. അപ്പോഴാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു.