ദില്ലി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ചിത്രം തെളിഞ്ഞപ്പോൾ 303 സീറ്റുമായി കളം നിറഞ്ഞു നിന്നത് ബിജെപിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇന്ത്യ മുഴുവൻ വീശിയ കാവിക്കൊടുങ്കാറ്റിൽ അടിപതറിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും തഴക്കവും പഴക്കവുമുള്ള കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്കാണ് .
1951ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ കീഴിൽ രൂപംകൊണ്ട ജനസംഘമാണ് പിന്നീട് ബിജെപിയായതും ഇന്ന് ഇന്ത്യ മുഴുവൻ പടർന്ന് പന്തലിച്ച് നിൽക്കുന്നതും. രൂപീകരിച്ച വർഷം തന്നെ നടന്ന തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിൽ മാത്രമാണ് ജനസംഘം ജയിച്ചത്. ആ മൂന്നാണ് ഇപ്പോൾ 303 ലേക്ക് എത്തി നിൽക്കുന്നത്. ഇന്ന് മറ്റൊരു കക്ഷിയുടെയും പിന്തുണയില്ലാതെ ഒറ്റക്ക് ഇന്ത്യ ഭരിക്കാൻ പ്രാപ്തമായ ബിജെപിയുടെ വളർച്ച അവിശ്വസനീയമായ വേഗത്തിലായിരുന്നു.
1980 ഏപ്രിൽ ആറിനാണ് ജനസംഘം ബിജെപിയാകുന്നത്. അടൽ ബിഹാരി വാജ്‌പേയിയായിരുന്നു അധ്യക്ഷൻ, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ പ്രമുഖരും നേതൃസ്ഥാനങ്ങളിലുണ്ടായിരുന്നു. അവിടുന്നിങ്ങോട്ട് ബിജെപിക്ക് വളർച്ചകൾ മാത്രമായിരുന്നു . ആദ്യം ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണത്തിലെത്തിയ ബിജെപി പിന്നാലെ പാർട്ടിയുടെ 16 ആം വയസ്സിൽ കേന്ദ്രഭരണവും കയ്യാളി.
ആദ്യം കേവലം 13 ദിവസവും പിന്നീട് 13 മാസവും പിന്നാലെ അഞ്ചു വർഷവും അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഇന്ത്യ ഭരിച്ചു. അതിനിടെ പല സംസ്ഥാനങ്ങളും കാവി പുതച്ചു കഴിഞ്ഞിരുന്നു. വാജ്‌പേയിയുടെ ഭരണശേഷം യുപിഎ 10 വർഷക്കാലം ഭരിച്ച ഇന്ത്യ പിന്നീട് കാവിയണിഞ്ഞത് 2014ൽ നരേന്ദ്ര ദാമോദർദാസ് മോദി എന്ന അപ്രമാദിയുടെയും അമിത് ഷാ എന്ന അഭിനവ ചാണക്യന്‍റെയും നേതൃത്വത്തിലാണ്.
2014ൽ തുടങ്ങിയ ആ മോദി യുഗമാണ് ഇപ്പോൾ 2019ൽ എത്തിനിൽക്കുന്നത്. 2014ൽ ഒരു തരംഗമായിരുന്ന മോദി 2019ൽ ഒരു സുനാമി തന്നെ സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യാ മഹാരാജ്യത്തിന്‍റെ കടിഞ്ഞാൺ വീണ്ടും കയ്യാളുന്നത്.
ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാതിരുന്ന ബംഗാളിൽ പോലും മാറ്റത്തിന്റെ അടിയൊഴുക്കുകൾ സൃഷ്ടിക്കാൻ മോദി സുനാമിക്കായി. ഇങ്ങ് കേരളത്തിൽ പോലും ആ തരംഗമെത്തി എന്ന് ബിജെപിയുടെ വോട്ട് ശതമാനത്തിൽ വന്ന വർധനവ് വ്യക്തമാക്കുന്നു. മൂന്നിൽ നിന്ന് 303 ലേക്ക് പടർന്നുകയറിയ ആ തരംഗം വൈകാതെ കേരളത്തെയും കാവിയണിയിക്കുമെന്ന് തീർച്ച.