കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ (Crime Branch) സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശിയായ സായ് ശങ്കറാണ് പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. സൈബർ തെളിവുകൾ നശിപ്പിച്ചതിൽ അഡ്വ. ബി. രാമൻപിള്ളയുടെ പേര് പറയാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നെന്നാണ് പരാതി.
ദിലീപിനും അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്കുമെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചൊലുത്തുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം. ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് രാമന്‍പിള്ളയുടെ നിര്‍ദ്ദേശപ്രകാരണാണെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മർദ്ദം ഏൽപ്പിച്ചതായും സായ് ശങ്കര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.
തെളിവ് നശിപ്പിക്കുന്നതിന് സായ് ശങ്കറിന്റെ സേവനം പ്രതികൾ തേടിയിരുന്നെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് സായ്ശങ്കറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്.