കൊച്ചി: കൊച്ചിയിൽ ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്(Child Murder In Kochi). വഴിവിട്ട ബന്ധങ്ങൾക്കും ലഹരി വ്യാപാരത്തിനും മറയായി കുഞ്ഞിനെ സിപ്‌സി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം കൊല്ലപ്പെട്ട നോറ മരിയയുടെ അഞ്ച് വയസ്സുകാരനായ സഹോദരനോട് സംസാരിച്ചപ്പോഴും കുട്ടികളുടെ പരിപാലനത്തിൽ സിപ്‌സി വരുത്തിയ വീഴ്ചകൾ സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഒന്നര വയസ്സുകാരിയെ ഹോട്ടൽമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അച്ഛൻ സജീവ് അമ്മൂമ്മ സിപ്‌സി എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു.
വിശ്വാസത്തിന്റെ പുറത്താണ് ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിന്റെ സംരക്ഷണയിൽ കുഞ്ഞിനെ വിട്ട് ലോഡ്ജിന് പുറത്ത് പോയതെന്നാണ് സിപ്‌സി പോലീസിനോട് പറഞ്ഞത്. സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ പുറത്തുപോയെന്നാണ് സിപ്‌സി പറയുന്നത്. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൂന്ന് പ്രതികളേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് ബിനോയ് കൊലപ്പെടുത്തിയത്.