ലക്നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വൻ തിരിച്ചടി.
സമാജ് വാദി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണമാണ് പിടിച്ചെടുത്തു. നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുകയാണ്.
300 കോടിക്കുമേല്‍ കള്ളപ്പണം കണ്ടെത്തിയ പീയൂഷ് ജയിനിന്റെ അതേ മേഖലയിലെ പുഷ്പരാജ് ജയിനിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടന്നത്.
സമാജ് വാദി എം.എല്‍.സിയാണ് പാംപി ജെയിന്‍ എന്ന് വിളിക്കുന്ന പുഷ്പരാജ് ജയിന്‍. പിയൂഷും പുഷ്പരാജും കനൗജ് നഗരത്തിലെ പ്രമുഖ വ്യവസായികളായ സമാജ് വാദി പാര്‍ട്ടി നേതാക്കളാണ്.
അത് മാത്രമല്ല സമീപകാലത്ത് അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്ത സുഗന്ധദ്രവ്യ നിര്‍മ്മാണശാല ഉടമയാണ് പുഷ്പരാജ് ജയിന്‍.
ബിനാമികളുടേയും കള്ളപ്പണ സൂക്ഷിപ്പുകാരുടേയും സ്ഥാപനങ്ങളാണ് ആദായ നികുതിവകുപ്പിന്റെ നിരീക്ഷണത്തില്‍ റെയ്ഡ് ചെയ്യുന്നത്.
അതേസമയം പിയൂഷ് ജയിനിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കള്ളപ്പണവും രേഖകളും പരിശോധിക്കാന്‍ മാത്രം ആറ് ദിവസമാണെടുത്തത്. 290 കോടിരൂപയുടെ നോട്ടുകെട്ടുകളും ആഭരണങ്ങളും സ്വര്‍ണ്ണക്കട്ടികളും ശതകോടി രൂപ വിലവരുന്ന ഭൂമി-കെട്ടിട രേഖകളും ജി.എസ്.ടി വകുപ്പിന്റെ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.