അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമ സമാധാന നിലയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളുടേയും കൊലപാതക പരമ്പരകളുടെയും അന്യ സംസ്ഥാന തൊഴിലാളുകളുടെ അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് സന്ദീപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
” സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു . ചാവക്കാട്ടെ ബിജു , പാലക്കാട്ടെ സഞ്ജിത്ത് , ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ , മാട്ടൂലിലെ ഹിഷാം .. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സംസ്ഥാനത്ത് നടത്തിയത് .
സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകൾ പരസ്യമായി അഴിഞ്ഞാടുന്നു . സ്ത്രീകളെ പോലും ആക്രമിക്കുന്നു . കൊലപാതകത്തിനു ശേഷം കാൽ വെട്ടി ദൂരെ എറിയുന്നു . അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ അറിയപ്പെടുന്നവർ കലാപം അഴിച്ചു വിടുന്നു . പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു .
മറുവശത്ത് സംസ്ഥാന സർക്കാർ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നും പണം ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുന്നു . എന്ത് വെള്ളരിക്കാപ്പട്ടണമാണിത് ?
തന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഉത്തരേന്ത്യൻ ഗോസായിമാരെ ലാ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിൽ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോർപ്പറേഷൻ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദി .
ടെൻഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകൻ മന്ത്രി പറഞ്ഞത് . ഇന്നലെ കലാപകാരികൾ കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ ? റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാൽ നാണിച്ചു തല താഴ്ത്തും . പണി അറിയില്ലെങ്കിൽ രാജി വച്ച് പോണം മുഖ്യമന്ത്രി”.

