മംഗളൂരു: കോടികൾ വിലവരുന്ന സ്വർണവുമായി യുവതിയെ മംഗളൂരുവിൽ നിന്നും പിടികൂടി. സാനിറ്ററി പാഡിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണവുമായി സ്ത്രീയുള്‍പ്പെടെ രണ്ട് പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. മഞ്ചേശ്വരത്ത് താമസിക്കുന്ന മഹാരാഷ്‌ട്ര സ്വദേശിനി സീനത്ത് ബാനു, നീലേശ്വരം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് പിടിയില്‍ ആയത്. ഇവരുടെ പക്കല്‍ നിന്നും 2.648 കിലോ സ്വര്‍ണവും പിടികൂടുകയായിരുന്നു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഇവര്‍ മംഗളൂരുവില്‍ എത്തിയത്. കേരളത്തിലേക്ക് സ്വര്‍ണം എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന.
സീനത്ത് സാനിറ്ററി പാഡിലും, ഇഖ്ബാല്‍ മലദ്വാരത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളില്‍വെച്ച് അടിവസ്ത്രത്തിലാണ് സീനത്ത് ഒളിപ്പിച്ചത്. ഇവരുടെ പക്കല്‍ നിന്നും 86,89,440 രൂപ വിലവരുന്ന 1.684 കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി സെലോയ്ഡ് ടേപ്പിലും, ഗര്‍ഭനിരോധ ഉറയിലും പൊതിഞ്ഞ് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇഖ്ബാല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്നും 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.