ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തിരുവാഭരണഘോഷയാത്രയുടെ ആദിമധ്യാന്തമുള്ള തത്സമയക്കാഴ്ചയുമായി തുടർച്ചയായി നാലാം തവണയും ടീം തത്വമയി. ജനുവരി 12,13,14 തീയതികളിലായി നടക്കുന്ന ഈ തത്സമയക്കാഴ്ച്ചയുടെ മോഷൻ പോസ്റ്റർ പന്തളം കൊട്ടാരം നിർവ്വാഹക സമിതി അധ്യക്ഷൻ പിജി ശശികുമാര വർമ്മ പ്രകാശനം ചെയ്തു.
തത്വമയി ഒരുക്കുന്ന ഈ തത്സമയക്കാഴ്ച ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് തിരുവാഭരണയാത്രയുടെ മഹത്വത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉപകാരപ്രദമാകും എന്ന് ശശികുമാരവർമ്മ ആശംസിച്ചു.
പന്തളം സ്രാമ്പിക്കൽ കൊട്ടാരവളപ്പിൽ നടന്ന പ്രകാശനകർമ്മ ചടങ്ങിൽ കൊട്ടാരം നിർവ്വാഹക സമിതി സെക്രട്ടറി നാരായണവർമ്മ, വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാൽ, തത്വമയി ടിവി പ്രോഗ്രാം ഹെഡ് സനോജ് നായർ തുടങ്ങിയവർ പങ്കെടുത്തു.
മകരവിളക്കു കാലത്തെ എഴുന്നള്ളത്ത് 14ന് തുടങ്ങും. 18 വരെ നീണ്ടുനിൽക്കും. മകരവിളക്കിനു ശേഷമുള്ള പ്രധാന ചടങ്ങാണിത്.14ന് രാത്രി 10ന് മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നാണ് എഴുന്നള്ളത്ത് തുടങ്ങുന്നത്. തീവെട്ടി, വാദ്യമേളങ്ങൾ, തിരുവാഭരണത്തിന് ഒപ്പം കൊണ്ടുവരുന്ന അയ്യപ്പന്റെ തിരുമുഖം ആലേഖനം ചെയ്ത തിടമ്പ്, കൊടി എന്നിവയുടെ അകമ്പടിയോടെ ജീവതയിലാണ് എഴുന്നള്ളിക്കുക.
ആദ്യത്തെ 4 ദിവസം എഴുന്നള്ളത്ത് മുൻപിൽ എത്തി നായാട്ടു വിളിക്കും.18ന് അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് എഴുന്നള്ളും. നായാട്ടു വിളിക്കു ശേഷം തിരിച്ച് എഴുന്നള്ളും.സന്നിധാനത്ത് ഇന്നലെ ദർശനത്തിനു നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പതിനെട്ടാംപടി കയറാനും ദർശനത്തിനും മൂന്നര മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വന്നു. നെയ്യഭിഷേകത്തിനും മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പായിരുന്നു.
ഹെലികോപ്റ്ററിൽ ശബരിമലഭക്തരെ എത്തിക്കാനുള്ള ദേവസ്വം ബോർഡിന്റെ ശ്രമം ഈ തീർഥാടനകാലത്ത് നടക്കില്ല. രണ്ട് ഏജൻസികൾമാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. വ്യവസ്ഥകളിൽ മാറ്റംവരുത്തി വീണ്ടും ടെൻഡർ ചെയ്യാനൊരുങ്ങുകയാണ് ബോർഡ്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്ത ബോർഡ് യോഗം ചർച്ചചെയ്യും.
സ്വന്തമായി ഹെലികോപ്റ്റർ ഉള്ളവർ ടെൻഡറിൽ പങ്കെടുക്കണമെന്ന വ്യവസ്ഥയാണ് തിരിച്ചടിയായത്. ടെൻഡർ നൽകിയ രണ്ട് ഏജൻസികളിൽ ഒന്നിനേ സ്വന്തമായി ഹെലികോപ്റ്ററുള്ളൂ. ശബരിമല തീർഥാടകരുടെ ബേസ് ക്യാമ്പായ നിലയ്ക്കലിൽ തീർഥാടകരെ എത്തിച്ച് വരുമാനം കണ്ടെത്താനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിട്ടത്.
ശരംകുത്തിയിൽ ഹെലിപാഡ് ഒരുക്കാമെന്നു നേരത്തേ ആലോചനയുണ്ടായെങ്കിലും ശബരിമല സന്നിധാനത്ത് അത്തരം സൗകര്യം ഒരുക്കുന്നതിനെതിരേ വിമർശനമുണ്ടായതോടെ ഉപേക്ഷിച്ചു.
സ്വന്തമായി ഹെലികോപ്റ്റർ ഇല്ലെങ്കിലും സർവീസ് നടത്തുന്ന ഏജൻസികളെക്കൂടി ക്ഷണിക്കാനാണ് ബോർഡ് ആലോചിക്കുന്നത്. അടുത്ത ബോർഡ് യോഗം ഇത് പരിഗണിക്കുമെന്ന് ബോർഡ അംഗം മനോജ് ചരളേൽ പറഞ്ഞു.