പത്തനംതിട്ട: ശബരിമലയിൽ തിരുവാഭരണ ഘോഷയാത്രക്ക് നാളെ തുടക്കമാകും. മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7-ന് ഘോഷയാത്ര ആരംഭിക്കും. നിരവധി ക്ഷേത്രങ്ങളാണ് ഘോഷയാത്രക്ക് സ്വീകരണം നല്കാൻ തയ്യാറെടുക്കുന്നത്. എല്ലാ സ്വീകരണങ്ങൾക്കും ശേഷം 26 ന് ഉച്ചയോടെയാണ് ഘോഷയാത്ര പമ്പാ ഗണപതി ശ്രീകോവിലിൽ എത്തി ഭക്തർക്കായി ദർശനമൊരുക്കും.
അവിടെ നിന്നും തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പച്ചിമേട്, ശബരീപീഠം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേയ്‌ക്ക് ആനയിക്കും. സന്നിധാനത്ത് എത്തിച്ചേർന്നാൽ ഉടൻ തന്നെ തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും. ശേഷം നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് രാവിലെ 10.30 നും 11 നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുക. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11 ന് നടയടയ്‌ക്കും. ഇതോടെ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും.
അതേസമയം തങ്ക അങ്കി ഘോഷയാത്രയ്‌ക്കുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായതായി ഘോഷയാത്രയുടെ സ്പെഷ്യൽ ഓഫീസറും ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുമായ ആർ.പ്രകാശ്, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ജയകുമാർ എന്നിവർ അറിയിച്ചു.
ഭക്തകോടികൾക്ക് തിരുവാഭരണ ഘോഷയാത്രയുടെ തത്സമയകാഴ്ച തത്വമയിയിലൂടെ കാണാനായി ഈ ലിങ്കിൽ പ്രവേശിക്കുക.
http://bit.ly/3ZsU9qm