Saturday, May 18, 2024
spot_img

പട്ടേലിനെക്കുറിച്ചുള്ള ഈ കഥകൾ കേട്ടാൽ എതിരാളികൾ പോലും എഴുന്നേറ്റു നിന്ന് കയ്യടിക്കും

പട്ടേലിനെക്കുറിച്ചുള്ള ഈ കഥകൾ കേട്ടാൽ എതിരാളികൾ പോലും എഴുന്നേറ്റു നിന്ന് കയ്യടിക്കും | PATEL

ഇന്ന് ഡിസംബർ 15 . സർദാർ വല്ലഭായി പട്ടേലിന്റെ എഴുപത്തിയൊന്നാം ചരമവാർഷികം. ഗാന്ധിയന്‍ ആശയങ്ങളായ നിസഹകരണത്തിന്റെയും അഹിംസയുടേയും മാര്‍ഗമാണ് സമരത്തിലുടനീളം വല്ലഭായ് പട്ടേല്‍ സ്വീകരിച്ചത്. ശിഥിലമായി കിടന്ന ഇന്ത്യയെ ഒരുമിപ്പിക്കാന്‍ തികഞ്ഞ മതേതരവാദിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കിണഞ്ഞുശ്രമിച്ചു. സ്വയം ഭരണാവകാശമുള്ള 565ല്‍ പ്പരം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനൊപ്പം അണിചേര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്ന് പ്രകടിപ്പിച്ച നയതന്ത്ര വിരുതും അത്യന്തം ബുദ്ധിപൂര്‍വവുമായ നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന വല്ലഭായ് പട്ടേല്‍ ഒരു രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് മറ്റാരെക്കാളും മനസിലാക്കിയ നേതാവായിരുന്നു. ഓള്‍ ഇന്ത്യ സര്‍വീസസ് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പട്ടേല്‍, രാജ്യത്തിന്റെ ഉരുക്കുഘടന എന്നാണ് അതിനെ വിശേഷിപ്പിച്ചത്. 1950ല്‍ 75ാം വയസില്‍ പട്ടേല്‍ ജീവിതത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യത്തിന് നഷ്ടമായത് മികച്ച ഭരണ തന്ത്രജ്ഞനെയും നേതാവിനെയുമായിരുന്നു. 1991ല്‍ മരണാനാനന്തര ബഹുമതിയായി ഭാരതരത്‌ന പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1875 ഒക്ടോബർ 31 ന് ഗുജറാത്തിലെ കർഷക കുടുംബത്തിൽ ജനനം. കാർഷിക വൃത്തികളിൽ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേൽ നിയമബിരുദ ധാരിയായി. ഇതിനിടയിൽ വിവാഹം കഴിച്ചു. മണി ബെൻ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികൾ ഉണ്ടായി. ഭാര്യ ഝാവേർബ 1909 ൽ കാൻസർ ബാധിച്ച് മരിച്ചു. പൊതു പ്രവർത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്.

കർഷകർക്കും കൂലിപ്പണിക്കാർക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താൻ അശ്രാന്തം പരിശ്രമിച്ച് പട്ടേൽ ജനനായകനായി ഉയർന്നു. ഗ്രാമങ്ങൾ തോറും നടന്ന് നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികൾ ജനങ്ങളിലെത്തിക്കാൻ പട്ടേലിനു കഴിഞ്ഞു. ക്ഷാമത്തിലും മഹാമാരിയിലും പെട്ട ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വർഷത്തേക്ക് നികുതി റദ്ദാക്കാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കി. 1920 ൽ ഗുജറാത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി ഗുജറാത്തിലെമ്പാടുമെത്തിയ പട്ടേൽ മൂന്ന് ലക്ഷം മെംബർമാരെയും പാർട്ടി പ്രവർത്തനത്തിനായി നിസ്സാരമല്ലാത്ത സാമ്പത്തികവും നേടിയെടുത്തു. അഹമ്മദാബാദിൽ നടന്ന വിദേശി വസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്ത് പൂർണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗര സഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു . നികുതി വർദ്ധനവിനെതിരെ സംഘടിപ്പിച്ച ബർദോളി സത്യാഗഘം പട്ടേലിനെ ജനങ്ങളുടെ സർദാറാക്കി

1931 ലെ കറാച്ചി സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേൾ കോൺഗ്രസിന്റെ പ്രസിഡന്റായി .വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി . സഹോദരൻ വിത്തൽ ഭായി പട്ടേലിന്റെ ശവസംസ്കാരത്തിന് പരോൾ അനുവദിച്ചെങ്കിലും സർദാർ അത് നിരസിച്ചു . സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ നിശിതമായി പട്ടേൽ എതിർത്തിരുന്നു . അക്രമ രഹിത സമരമെന്ന ഗാന്ധിയൻ സിദ്ധാന്തത്തിൽ വ്യതിചലിക്കാനുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം എതിർത്തു . സുഭാഷ് ചന്ദ്ര ബോസിന്റെ രാജിക്ക് വരെ കാരണമായത് പട്ടേലിന്റെ കർക്കശ നിലപാടുകളായിരുന്നു

1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ സമർത്ഥമായ സംഘാടക ശേഷി കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സർദാറിനു കഴിഞ്ഞു . മുംബൈയിലെ ഗൊവാലിയ ടാങ്കിൽ ഒരു ലക്ഷം പേരെ സാക്ഷി നിർത്തി ആഗസ്റ്റ് 7 ന് നടത്തിയ ഐതിഹാസികമായ പ്രസംഗം ഇന്ത്യയെങ്ങുമുള്ള ദേശാഭിമാനികൾക്ക് പ്രചോദനമായി . ഗ്രാമ ഗ്രാമന്തരങ്ങളിലും വയലേലകളിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജന സഹസ്രങ്ങൾ ഉണർന്നെണീറ്റ് പ്രവർത്തിച്ചു . 1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്‌ക്കപ്പെട്ടു

ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് നെഹൃവിനു വേണ്ടി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് സർദാർ പിൻ വാങ്ങി . ഭാരതം സ്വതന്ത്രമായപ്പോൾ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സർദാർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു . വിഭജനാന്തരം നടന്ന കൂട്ടക്കൊലകളെ ഒരു പരിധി വരെ തടയാൻ അദ്ദേഹത്തിനു കഴിഞ്ഞു . കർക്കശമായ നിലപാടുകളും അതിർത്തിക്കപ്പുറത്ത് നിന്നുള്ള വാർത്തകളുടെ പൂഴ്‌ത്തിവയ്പും കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . നിസ്സഹായരായ കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നത് ഭീരുത്വമാണെന്ന് പ്രഖ്യാപിച്ച സർദാർ പട്ടേൽ ജാലിയൻ വാലാ ബാഗിൽ കൂടിക്കലർന്നൊഴുകിയ ഹിന്ദുവിന്റെയും മുസൽമാന്റെയും രക്തഗാഥകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു . ഗാന്ധിജിയുടെ നിരാഹാരവും പട്ടേലിന്റെ നിശ്ചയ ദാർഢ്യവും മൗണ്ട് ബാറ്റന്റെ ഭരണ സാമർത്ഥ്യവുമാണ് നിരവധി ജീവനുകൾ രക്ഷിച്ചത്

Related Articles

Latest Articles