Wednesday, January 7, 2026

വിവാഹാഭ്യർത്ഥന നിരസിച്ചു; പിന്നാലെ കൂട്ടുകാരുടെ പരിഹാസം; പകതീർക്കാൻ അദ്ധ്യാപികയെ വിദ്യാർത്ഥികളുടെ മുന്നിൽവച്ച് യുവാവ് കുത്തിക്കൊന്നു

തഞ്ചാവൂർ: സ്കൂൾ അദ്ധ്യാപികയെ കുട്ടികളുടെ കണ്മുന്നിൽ ക്ലാസ്‌മുറിയിൽ വച്ച് യുവാവ് കുത്തിക്കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപികയായി എത്തിയത്. തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ പക തീർക്കാനാണ് മദൻ രമണിയെ അതിക്രൂരമായി കുത്തിക്കൊന്നത്.

ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ അദ്ധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ അഭ്യർത്ഥനയുമായി ഇയാൾ തന്റെ വീട്ടുകാരെ രമണിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന രമണിയും കുടുംബവും നിരസിച്ചിരുന്നു. സംഭവത്തിൽ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാൾക്ക് പക തോന്നുകയും അതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles