തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
5 വർഷം മുൻപാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിയുടെ സിസേറിയന്‍ നടന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് കത്രിക കണ്ടെത്തിയത്. ഇതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിശദമായ പരിശോധനകളും നടത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും അന്ന് പരിശോധിച്ചിരുന്നു. എന്നാൽ അതിലൊന്നും കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. യുവതിയുടെ പരാതിയെ തുടർന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ രണ്ട് സമിതി രൂപീകരിച്ചത്. എന്നാൽ ഇവരുടെ അന്വേഷണത്തിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.