തിരുവനന്തപുരം: എസ് ഡി പി ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിലും റെയ്ഡ് നടത്തിയതിലും പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത നേതാക്കൾക്ക് നാളെ കോടതി കയറാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.
ഹർത്താലിന് ആഹ്വാനം ചെയ്യുന്ന വ്യക്തികളും പാർട്ടികളും ഏഴ് ദിവസം മുമ്പ് ഇക്കാര്യം വ്യക്തമാക്കി പൊതു നോട്ടീസ് നൽകിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. മിന്നൽ ഹർത്താലുകൾ ജനജീവിതവും സാമ്പത്തിക മേഖലയും തകർക്കുകയാണെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്. ഈ ഉത്തരവ് നേരത്തേ നൽകിയിരുന്നത്. ഇതുപ്രകാരം നാളെ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ പോപ്പുലർ ഫ്രണ്ട് ആഹ്വാനംചെയ്തത് നിയമക്കുരുക്കിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.
പ്രതിഷേധിക്കാനുള്ള സമരക്കാരുടെ മൗലികാവകാശത്തേക്കാൾ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്മാരുടെ മൗലികാവകാശത്തിനാണ് മുൻതൂക്കമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഏഴ് നാൾ മുമ്പ് നോട്ടീസ് നൽകിയാൽ ഹർത്താലിന്റെ നിയമ സാധുത ചോദ്യം ചെയ്യാൻ ഇതിനെ എതിർക്കുന്നവർക്ക് സമയം ലഭിക്കും.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും കൂടുതൽ സമയം ലഭിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജന ജീവിതത്തെ ബാധിക്കുന്ന സമരവും ഹർത്താലുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തൃശൂരിലെ മലയാളവേദി എന്നിവർ നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവിട്ടത്.
നിയമവിരുദ്ധമായി ഹർത്താൽ നടത്തുന്നവരുടെ പ്രവൃത്തികൾ പൊലീസ് നിരീക്ഷിച്ച് സംഭവങ്ങൾ, നാശനഷ്ടങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ആക്രമണത്തിനിരയാകുന്നവർക്കുള്ള നഷ്ടപരിഹാരം ഈടാക്കുന്നതിനും മറ്റും റിപ്പോർട്ട് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർത്താലനുകൂലികളിൽ നിന്ന് സർക്കാരിനും പൗരന്മാർക്കും നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാൻ പൊലീസ് നടപടിയെടുക്കണം. പൊതു അവശ്യ സർവീസുകൾക്ക് പൊലീസ് മതിയായ സംരക്ഷണം നൽകണം.
ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർ ഏഴ് ദിവസം മുമ്പ് പബ്‌ളിക് നോട്ടീസ് നൽകണമെന്ന് പറയുന്നത് എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാൻ വേണ്ടിയാണ്. ജനതാത്പര്യം സംരക്ഷിക്കുന്നതിനായി മുൻകൂർ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും സമയം ലഭിക്കും. ഈ നിർദേശങ്ങൾ ലംഘിച്ചുള്ള ഹർത്താലുകൾ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ജനുവരി ഏഴിലെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഇത്തരം ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നവർക്ക് നഷ്ടപരിഹാര ബാദ്ധ്യതയുമുണ്ട് – ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ നോട്ടീസ് നൽകാത്ത ഹർത്താൽ നിയമ വിരുദ്ധമാണെന്നും ഇത്തരം മിന്നൽ ഹർത്താൽ ആഹ്വാനങ്ങൾ കോടതിയുത്തരവിന് വിരുദ്ധമാണെന്നും ജനങ്ങളെ അറിയിക്കണമെന്നും കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

