കണ്ണൂർ: യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി കർണ്ണാടക പോലീസ്. കൊലപാതകികൾ സഞ്ചരിച്ച വാഹനം കേരളാ രെജിസ്‌ട്രേഷൻ നമ്പറിലുള്ളതാണ് എന്നതുകൊണ്ട് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊലപാതക സംഘത്തെ സഹായിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ദക്ഷിണ കന്നഡയിലെ സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് ജില്ലയില്‍ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തൊൻപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പുത്തൂരു ഡി വൈ എസ പി യുടെ നേതൃത്വത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
അറസ്റ്റിലായ ഇരുവരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടൊപ്പം കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതും ഇവരാണ്. കൊലപാതകം നടത്തിയവരെ ഉടന്‍ തന്നെ പിടികൂടുമെന്നും, നിലവില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് സോനാവാനെ ഋഷികേശ് ഭഗവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സാക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പ്രവീണിനെ അദ്ദേഹത്തിന്റെ ചിക്കന്‍ സെന്ററിന് സമീപത്ത് വച്ച് വാളുകൊണ്ട് ആക്രമിച്ച ശേഷം സ്ഥലംവിടുകയായിരുന്നു.
ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണം എന്ന ആവശ്യവും ബിജെപി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. അമരാവതിയിൽ ഉമേഷ് കോലെ യുടെ കൊലപാതകത്തിനു പിന്നിലെ ഭീകരബന്ധവും വെളിപ്പെട്ടത് എൻ ഐ എ അന്വേഷണത്തിലായിരുന്നു.
പ്രവീണ്‍കുമാറിന്റെ കൊലയാളികളെ പിടികൂടുന്നവരെ തങ്ങള്‍ വിശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകികളെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ച വരികയാണ്. കര്‍ണാടക പോലീസ് ഉദ്യോഗസ്ഥര്‍ കേരളവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു എസ്പി കാസര്‍കോട് എസ്പിയുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇരു സംസ്ഥാനങ്ങളുടെയും ഡിജിപി മാരും അന്വേഷണം സംബന്ധിച്ച ചർച്ചകൾ നടത്തിക്കഴിഞ്ഞതായും കർണ്ണാടക മുഖ്യമന്ത്രി അറിയിച്ചു.