നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്‌ഡിപിഐ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നല്‍കും. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നും എസ്‌ഡിപിഐയുടെ രാഷ്‌ട്രീയ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളെ എസ്‌ഡിപിഐ പിന്തുണയ്ക്കും.ജാതി സെൻസസ് നടപ്പാക്കുമെന്ന പ്രഖ്യാപനം കോൺസ് നടത്തിയത് സ്വാഗതാർഹമാണെന്നും എസ്‌ഡിപിഐ വ്യക്തമാക്കി.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളില്‍ പാർട്ടി മത്സരിച്ചിരുന്നു മലപ്പുറം(19,106), പൊന്നാനി( 18,124), കണ്ണൂര്‍( 8,142), വടകര( 5,544), വയനാട്( 5,426) കാസര്‍കോട് (9,713), പത്തനംതിട്ട (11,353), കൊല്ലം (12,812), ഇടുക്കി (10,401), തൃശൂര്‍ (6,894) എന്നിവിടങ്ങളില്‍ നിന്നുമായി എസ്ഡിപിഐ 2.73 ലക്ഷം വോട്ടുകള്‍ നേടി. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുമുണ്ട്.
അതേസമയം, എസ്‌ഡിപിഐ യുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.എസ്‌ഡിപിഐ പിന്തുണ വേണോയെന്നത് മുന്നണി ആലോചിച്ച് തീരുമാനിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു.