വാട്സാപ്പിൽ അതീവ ഗുരുതരമായ സുരക്ഷാ തകരാർ കണ്ടെത്തിയതായി സ്ഥിരീകരണം. വിദൂരത്തുനിന്ന് ഫോണിലെ പ്രവർത്തികൾ നിരീക്ഷിക്കാവുന്ന പ്രോഗ്രാമുകൾ ഉപയോക്താവിന്റെ അനുമതിയില്ലാതെ ഇൻസ്റ്റാൾ ചെയ്യപ്പെടാവുന്ന സാഹചര്യമാണ് കണ്ടെത്തിയത്. ഇത്തരം പ്രോഗ്രാം ഉപയോഗിച്ച് നിശ്ചിത ആളുകളെ മാത്രം കേന്ദ്രീകരിച്ച് സൈബർ ആക്രമണം നടന്നതായാണ് വിവരം.
ഇസ്രായേൽ ഗവണ്മെന്റിന് ചാര ഉപകരണങ്ങൾ നിര്മിച്ചുനല്കുന്ന എൻഎസ്ഒ എന്ന സ്വകാര്യ കമ്പനിയാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് അവ പരിഹരിച്ചതായും ആപ്പിക്കേഷന്റെ പരിഷ്കരിച്ച പതിപ്പ് ലഭ്യമാക്കിയതായും വാട്‌സ്ആപ്പ് അറിയിച്ചു.
വാട്സാപ്പിലെ വോയിസ് കോളിങ്ങ് സംവിധാനത്തിലെ പാളിച്ചകൾ മുതലെടുത്തായിരുന്നു സൈബർ ആക്രമണം. പ്രോഗ്രാം ചെയ്യപ്പെട്ട വാട്സാപ്പ് കോളിലൂടെ ചാര സോഫ്റ്റ്വെയർ ഫോണിൽ ഇൻസ്റ്റാളാക്കാവുന്ന സാഹചര്യമാണ് നിലനിന്നത്. കോൾ അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്താൽ പോലും സോഫ്ട്വെയർ തനിയെ ഇൻസ്റ്റാൾ ആകുന്നത്ര ഗുരുതരമായാണ് സുരക്ഷാ പാളിച്ചകൾ നിലനിന്നത്.
നേരത്തെ അന്താരാഷ്ട്ര സംഘടനായ ആംനെസ്റ്റിയും ഇതേ ഇസ്രായേലി ചാര കമ്പനിയുടെ സൈബർ ആക്രമനത്തിനിരയായിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകൾ ഏറ്റവും ഭയപ്പെട്ടിരുന്നതാണ് സംഭവിച്ചത് എന്നാണ് ആംനെസ്റ്റി ഇക്കാര്യത്തിൽ പ്രതികരിച്ചത്.