മുംബൈ : മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സന്യാസിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി ഡിജിപി രജനീഷ് സേത്ത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു നാല് സന്യാസിമാരെയാണ് കഴിഞ്ഞ ദിവസം ആൾക്കൂട്ടം മർദ്ദിച്ചത്. സാംഗ്ലി എസ്പി ദീക്ഷിത് ഗെദാമിനോടാണ് ഡിജിപി വിശദമായ റിപ്പോർട്ട്തേടിയത്. സംഭവത്തിൽ ഗ്രാമ വാസികളെ പോലീസ് ചോദ്യം ചെയ്ത് ചെയ്യുകയാണ്.
എന്നാൽ സന്യാസിമാർ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ തങ്ങൾ വിശദമായി പരിശോധിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശികളായ നാല് സന്യാസിമാരാണ് കർണാടകയിലെ ബിജാപൂരിൽ നിന്ന് ക്ഷേത്രനഗരമായ പന്ദർപൂരിലേക്ക് പോകുന്നതിനായി കാറിലെത്തിയതായിരുന്നു സന്യാസിമാർ.
ജാട്ട് തെഹ്സിലിലെ ലവാംഗ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ തങ്ങിയ ശേഷം അടുത്ത ദിവസം യാത്ര തുടരുന്നതിനായി പ്രദേശത്ത് കണ്ട ഒരു ആൺകുട്ടിയോട് വഴി ചോദിച്ചു. പിന്നാലെ ഇത് കണ്ട് വന്ന ഗ്രാമവാസികൾ സന്യാസികൾ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സംഘമാണെന്ന് ആരോപിച്ച് അവരെ മർദ്ദിക്കുകയായിരുന്നു.
വടി ഉൾപ്പെടെ ഉപയോഗിച്ചാണ് നാട്ടുകാർ സന്യാസികളെ ആക്രമിച്ചത്. പിന്നാലെ പോലീസ് എത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നും ക്ഷേത്ര സന്ദർശനത്തിന് വന്നതാണെന്നും വ്യക്തമാവുകയായിരുന്നു.