നോയിഡ: ഇന്ത്യൻ യുവാവിനെ പ്രണയിച്ച് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി രാജ്യത്ത് കടന്ന യുവതി സീമാ ഹൈദർ ഇപ്പോഴും സംശയത്തിന്റെ മുൾമുനയിൽ. അതിർത്തി കടന്ന പ്രണയം എന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ പിന്നീട് അന്വേഷണം ചാരപ്രവർത്തനത്തിലേക്ക് കടന്നിരുന്നു. സീമ അതിർത്തി കടന്നത് വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല യാത്ര സംബന്ധിച്ച വ്യക്തമായ ഗൂഡാലോചന നടന്നിരുന്നതായും സംശയിക്കുന്നു. ഇതിനായി സച്ചിനും സീമയും നേപ്പാളിലെത്തി പരസ്പരം കണ്ടിരുന്നതായുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സീമ 15 ദിവസത്തെ വിസിറ്റിംഗ് വിസയിൽ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും ഷാർജ വഴി നേപ്പാളിൽ കഴിഞ്ഞ മാർച്ചിൽ എത്തിയിരുന്നു. തുടർന്ന് 7 ദിവസം സച്ചിനോടൊപ്പം കാഠ്മണ്ഡുവിലെ ഒരു ലോഡ്ജിൽ താമസിച്ച ശേഷം വന്ന വഴി തന്നെ പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വ്യാജ ആധാർ കാർഡുകൾ സച്ചിൻ സീമയ്ക്ക് കൈമാറിയത്. സീമയ്ക്കും കുട്ടികൾക്കും സച്ചിൻ വ്യാജ ആധാർ കാർഡ് നിർമ്മിച്ചിരുന്നുവെന്നാണ് സൂചന. പിന്നീട് 2023 ൽ വീണ്ടും സീമയും നാലു കുട്ടികളും ദുബായ് വഴി നേപ്പാളിലെത്തുകയും ആധാർ കാർഡ് ഉപയോഗിച്ച് അതിർത്തി കടക്കുകയും ചെയ്തത്.
ഒരു പാക് വനിത തങ്ങളുടെ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ഈ മാസം ആദ്യം സീമയെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നതായി തെളിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചതിന് ഭർത്താവ് സച്ചിനെതിരെയും കേസ്സെടുത്തിരുന്നു. എന്നാൽ നോയിഡ കോടതി ജാമ്യം നൽകിയിരുന്നു. പിന്നീടാണ് സീമയുടെ സഹോദരൻ പാക് സൈനിക ഉദ്യോഗസ്ഥനാണെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് സീമയെ ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
കസ്റ്റഡിയിൽ എടുത്തില്ലെങ്കിലും സീമ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. സഹോദരൻ പാക് സൈന്യത്തിലാണെങ്കിലും റാങ്കോ, ഡിപ്പാർട്ട്മെന്റോ, പദവിയോ സീമ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രണയവും ഒളിച്ചോട്ടവും പാക് ചാര സംഘടനയായ ഐ എസ് ഐ സ്‌പോൺസേർഡ് ചാര പ്രവർത്തനമാണോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ സീമയുടെ മൊബൈൽ ഫോൺ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. എന്നാൽ ഫോണിലെ ചില വിവരങ്ങൾ കൈമാറുന്നതിന് തൊട്ടുമുന്നെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ വീണ്ടെടുക്കാൻ പോലീസ് സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഇതിനിടെയാണ് വ്യാജരേഖകളുടെ സഹായത്തോടെയാണ് സീമ അതിർത്തി കടന്നതെന്ന വിവരം പുറത്തുവരുന്നത്