പാറ്റ്ന: ഇന്നലെ ബിഹാർ പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ പോപ്പുലർ ഫ്രണ്ട് ഭീകരൻ യാക്കൂബ് അഥവാ ഉസ്മാൻ സുൽത്താന്റെ അറസ്റ്റ് എൻ ഐ എ യുടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക വഴിത്തിരിവെന്ന് വിലയിരുത്തൽ. മാസങ്ങളായി എൻ ഐ എ തിരയുന്ന ഭീകരനാണ് ഉസ്മാൻ. രാജ്യത്തെമ്പാടും പോപ്പുലർ ഫ്രണ്ട് നടത്തിയിട്ടുള്ള കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്ത ഭീകരരെ പരിശീലിപ്പിച്ചയാളാണ് ഉസ്മാൻ. പാലക്കാട് ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലുള്ള പ്രതികളെയുൾപ്പെടെ പരിശീലിപ്പിച്ചത് ഇയാളാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട ഫുൽവാരി ഷെരീഫ് തീവ്രവാദ മൊഡ്യൂൾ കേസിൽ പ്രതിയാണ്. അങ്ങനെ എൻ ഐ എ അന്വേഷിക്കുന്ന നിരവധി കേസ്സുകളിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ പ്രധാന പരിശീലകൻ പിടിയിലാകുന്നതോടെ എൻ ഐ എക്ക് ഉസ്മാൻ നൽകുന്ന മൊഴി സുപ്രധാന തെളിവാകും. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസ്സുകളിലും പ്രധാന പ്രതിയാണ് ഉസ്മാൻ. അതുകൊണ്ടുതന്നെ അറസ്റ്റിലായ ഉസ്മാനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം എൻ ഐ എക്ക് കൈമാറുമെന്ന് എ ഡി ജി പി ജിതേന്ദ്രസിംഗ് ഗാംഗ് വാർ അറിയിച്ചു.
ബിഹാർ പോലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡും ജില്ലാ പോലീസ് ടീമും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഒരു മസ്‌ജിദിൽ ഒളിച്ചിരിക്കുകയായിരുന്ന ഉസ്മാൻ പിടിയിലായത്. പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഇയാൾ ആയുധ പരിശീലനം നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഉസ്മാന്റെ വീട് റെയ്‌ഡ് ചെയ്തിരുന്നു. ഭീകരപ്രവർത്തനത്തിന് തെളിവായി നിരവധി രേഖകൾ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു. ബിഹാർ പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പുതിയ കേസും എൻ ഐ എ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023 ഫെബ്രുവരി യിലാണ് എൻ ഐ എ ഉസ്മാൻ ഉൾപ്പെടെയുള്ള ഭീകരർ ബിഹാറിലുണ്ടെന്ന വിവരം സംസ്ഥാന പൊലീസിന് നൽകിയത്. ഇയാൾക്കൊപ്പം മുഹമ്മദ് റിയാസ്, ഇർഷാദ് ആലം, മുംതാസ് അൻസാരി, മുഹമ്മദ് അഫ്രോസ്, മുഹമ്മദ് നസ്രേ ആലം തുടങ്ങി അഞ്ചു ഭീകരരെ കുറിച്ചുള്ള ഭീകരരുടെ വിവരങ്ങളായിരുന്നു സംസ്ഥാന പൊലീസിന് നൽകിയത്. ഇതിൽ മുഹമ്മദ് അൻസാരിയെ തമിഴ്‌നാട്ടിൽ നിന്നും ഇർഷാദ് അൻസാരിയെ കിഴക്കൻ ചമ്പാരനിൽ നിന്നും ഇതിനോടകം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് പോപ്പുലർ ഫ്രെണ്ടിനെയും അനുബന്ധ സംഘടനകളെയും ഭീകര പ്രവർത്തനം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ചത്. നിയമ വിരുദ്ധ പ്രവർത്തനം നടത്തിയ 350 ലധികം നേതാക്കളും പ്രവർത്തകരുമാണ് ഇതിനോടകം പിടിയിലായത്.