ഉത്തർപ്രദേശ് :കാൺപൂരിൽ വൻ സ്‌ഫോടന പരമ്പരയ്‌ക്ക് പദ്ധതിയിട്ട കേസിൽ ഏഴ് ഐഎസ് ഭീകരർക്ക് തൂക്കുകയർ. ലക്‌നൗ എൻഐഎ കോടതിയാണ് വധശിക്ഷ വിധിച്ചത്. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അഹ്‌സർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയിദ് മീർ ഹുസൈൻ , റോക്കി എന്ന ആസിഫ് ഇക്ബാൽ എന്നിവർക്കാണ് വധശിക്ഷ. മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.ഇവർക്കെതിരെ യു എ പി എ വകുപ്പുകളും ചുമത്തിട്ടുണ്ട്.2017 മാർച്ചിൽ നടന്ന ഭോപ്പാൽ-ഉജ്ജയിൻ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിൽ ആതിഫ് മസാഫർ, മുഹമ്മദ് ഡാനിഷ്, സയിദ് മീർ ഹുസൈൻ എന്നിവർക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു.
വിചാരണ ഘട്ടത്തിലുള്ള കേസിലെ സൂത്രധാരൻ ഫൈസൽ അറസ്റ്റിലായതോടെയാണ് ഉത്തർപ്രദേശിലെ സ്‌ഫോടന പദ്ധതി കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരിച്ചിലിലാണ് എട്ട് ഭീകരർ പിടിയിലായത്. കാൺപൂരിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. കാൺപൂർ-ഉന്നാവ് റെയിൽവേ ട്രാക്കിൽ ബോംബ് സ്‌ഫോടനത്തിന് പ്രതികൾ പദ്ധതിയിട്ടതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ദസ്‌റ ആഘോഷത്തിനിടെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്താനും ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നു. ഉന്നാവിലെ ഗംഗാഘട്ടിൽ പരീക്ഷണ സ്‌ഫോടനം നടത്തിയതായും അന്വേഷണ ഏജൻസി കണ്ടെത്തി.