തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായ ഡോ. സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി എടുത്തിരിക്കുന്നത്.
സിസാ തോമസ് സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറാകുന്നതിന് മുൻപ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്‌ടർ ആയിരുന്നു. ആ പദവിയിലിരിക്കെയാണ് സാങ്കേതിക സർവകലാശാല വിസിയായി താത്കാലിമായി സിസ തോമസിനെ നിയമിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കുന്നത്. എന്നാൽ അതിനു പകരം നിയമനം ആർക്കും നല്‍കിയിരുന്നില്ല.
സിസ തോമസിന്റെ നിയമനത്തിൽ തുടക്കം മുതൽ തന്നെ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ ഈ എതിർപ്പ് മറികടന്നാണ് വിസിയുടെ അധികച്ചുമതല സിസ തോമസ് ഏറ്റെടുക്കുന്നത്. ഡോ. എം.എസ് രാജശ്രീയെ ആണ് സീനിയർ ജോയിന്റ് ഡയറക്ടറായി സിസ തോമസിന് പകരം സർക്കാർ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനമാറ്റം സിസയുടെ വിസി സ്ഥാനത്തെ ഒരിക്കലും ബാധിക്കില്ലെന്നും സിസ തോമസിന് പുതിയ തസ്തിക പിന്നീട് നല്‍കുമെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. അടുത്ത മാസം 31നാണ് സിസ തോമസ് വിരമിക്കുന്നത്. അതിനിടെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് സിസയെ സ്ഥാനത്തുനിന്നും മാറ്റിയിരിക്കുന്നത്.