കൊച്ചി: ലൈംഗിക പീഡനക്കേസിലെ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലെ വിവാദപരാമർശം ഹൈക്കോടതി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈകോടതി നീക്കിയത്. വസ്ത്രവുമായി ബന്ധപ്പെട്ടിട്ടുള്ളത് അനാവശ്യ പരാമർശമാണെന്ന് കോടതി വ്യക്തമാക്കി.
ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. കീഴ്‌ക്കോടതി ഉത്തരവിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീലുകളിലാണ് നടപടി.
നേരത്തെ മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ജില്ലാ കോടതി ഉത്തരവിൽ നിയമപരമായി പിശകുകളുണ്ടെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കീഴ്‌ക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്നും സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾക്ക് എതിരാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.